06/07/2022
ഒരു മത്സര പരീക്ഷയെഴുതാൻ പോയപ്പോളുണ്ടായ സംഭവമാണ്.
സാമാന്യം തിരക്കുള്ള പരീക്ഷാ സെന്ററാണ്. വാഹനങ്ങൾ കോമ്പൗട്ടിനുള്ളിലേക്ക് കടത്തിവിടില്ല. ഗെയ്റ്റിന് വെളിയിൽ വയ്ക്കണം. ഞാനെൻറെ ടൂവീലർ ഗേറ്റിനോട് ചേർന്നുള്ള റോഡരികിൽ വെച്ചു. അടുത്ത് നിറയെ വാഹനങ്ങളുണ്ട്. തൊട്ടപ്പുറത്ത് കാറിൽ രണ്ടു പേർ വന്നു.
എൻറെ സ്കൂട്ടർ ഒരല്പം പുറകിലേയ്ക്ക് മാറ്റി വെച്ചാൽ അവർക്ക് സൗകര്യപ്രദമായി വണ്ടി പാർക്ക് ചെയ്യാം. ആ ചെറുപ്പക്കാരൻ അതാവശ്യപ്പെടുകയും ചെയ്തു. പിന്നിൽ ഇടമുള്ളത് കൊണ്ട് ഞാൻ സ്കൂട്ടർ അവിടേയ്ക്ക് മാറ്റിവെച്ചു. അദ്ദേഹം കാർ പാർക്ക് ചെയ്തു.
അയാളുടെ ഒരാവശ്യം സാധിക്കണമായിരുന്നു, എന്നെ സംബന്ധിച്ച് അതിൽ പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലായിരുന്നു. എവിടെയായിരുന്നാലും
സാധാരണ നിലയിൽ ഒരു
നന്ദി പറച്ചിലിൽ അവസാനിക്കേണ്ട സംഭാഷണമാണ്.
പക്ഷേ പുള്ളിക്കാരൻ ചോദിച്ചും പറഞ്ഞും തുടങ്ങി.
പരീക്ഷ എഴുതാൻ വന്നയാണോ...?.......
അയ്യോ ഞാനുവതെകേട്ടോ.
ഇത് വൈഫാണേ. ഇവൾടേത് നേരത്തെ കഴിഞ്ഞാർന്നേ. ഇപ്പോ ചുമ്മ എന്റെ കൂടെ കമ്പനിക്ക് വന്നതാ.
പഠിക്കുന്നുണ്ടോന്നേ ?
..........
ഉയ്യോ അത് പോരകെട്ടോ, നന്നായിട്ട് പഠിക്കണം. എന്നാലെ കിട്ടത്തൊള്ളൂ. അല്ലേ പാടാന്നേ. പണ്ടത്തേപ്പോലല്ലല്ലോ. എന്തോരം പേരാന്നെ പഠിച്ചോണ്ടിരിക്കുന്നെ. ഇതിനു വേണ്ടി തച്ചിനിരിക്കുവല്ലേ.
അല്ലാണ്ടിപ്പൊ വേറെ എന്നാ ജോലി ചെയ്യാനാ. ഉറപ്പൊള്ള പണിയൊന്നുമില്ലല്ലോ. പൈസേം കിട്ടത്തില്ല. അതോർത്തിട്ട സകല ആൾക്കാരും ഇതിന്റെ പൊറകെ എറങ്ങിയേക്കുന്നെ.
…......
കോച്ചിങ്ങിന് പോണൊണ്ടോന്നെ? ഇപ്പളാണെ ഓൺലൈൻ കോഴ്സൊക്കെയൊണ്ടല്ലോ. നന്നായി പഠിക്കണം കേട്ടോ. കോമ്പറ്റീഷൻ ഭയങ്കരവാന്നേ...........
എവിടുന്നാ വരുന്നേ,
അയ്യോ പണിക്കൻകുടിയാണോ !
നമ്മടെ _ _ _ _ _ _ _ ക്കാരെ അറിയുവോ.
അവിടെയാട്ടോ എന്റെയൊരു ചാച്ചന്റെ മോളെ കെട്ടിച്ചേക്കുന്നെ.
അറിയാവോ ?
അവർക്ക് റബറാരുന്നേ. ഏലത്തിന് വെല കൂടിപ്പോ റബറെല്ലാം വെട്ടി ഏലം വെച്ചു. ഇപ്പോ ആണ്ടെ അതുവില്ല.............
ഇങ്ങനെ ചെറുതും വലുതുമായ ചോദ്യങ്ങൾ, സംശയങ്ങൾ, വിശേഷങ്ങൾ.
അങ്ങനെ ഒന്നരയ്ക്കാരംഭിക്കുന്ന പരീക്ഷയ്ക്ക് 10 മിനിട്ടു മുൻപ് മാത്രം അവിടെയെത്തിയ ഞങ്ങൾ പരിചയക്കാരായി.
എനിക്ക് തീർത്തും അപരിചിതനായ, എന്നെ ഒരിക്കൽ പോലും കണ്ടിട്ട് കൂടിയില്ലാത്ത ഒരാളുമായി
ഒരു ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും മാത്രം സാധ്യതയുണ്ടായിരുന്ന നേർത്ത ആ സംഭാഷണം.
അതിത്ര വികസിക്കാൻ കാരണം,
ആ പരീക്ഷ സെൻറർ ഇടുക്കിയിലായിരുന്നു എന്നതാണ്. പുള്ളിക്കാരൻ കട്ടപ്പനക്കാരനും.
സ്വന്തം നാടിനോടും നാട്ടുകാരോടും തോന്നുന്ന സ്നേഹം കൊണ്ട് പറയുന്നതല്ല. സ്വാഭാവികമായും എല്ലായിടത്തും ഇത്തരം മനുഷ്യരുണ്ടാവും.
പക്ഷേ, ഒരു ഭൂപ്രദേശത്തെ ഭൂരിഭാഗം മനുഷ്യർക്കും അപരിചിതനോടുപോലും ബന്ധുത്വം തോന്നുന്നൊരു നാടുണ്ടെങ്കിൽ
അത് ഇടുക്കിയാണെന്ന് പലപ്പോഴായി അനുഭവപ്പെട്ടിട്ടുണ്ട്.
❤️
© Amal B